എന്തുകൊണ്ട് എഴുത്തുകാരുടെയും പ്രസാധകരുടെയും ശ്രദ്ധ സിനിമയിലേക്ക് തിരിയുന്നു? ഫരീദ്‌കാസ്മി പറയുന്നു ‘സിനിമയത്രേ ഏറ്റവും പ്രധാനപ്പെട്ടതും ഫലപ്രദവുമായ ബഹുജനമാധ്യമം’. വൻകിട പ്രസിദ്ധീകരണങ്ങളെല്ലാം സിനിമാക്കാരുടെ ജീവിതം വിറ്റു നിലനിൽക്കാൻ പാടുപെടുന്നതു കാണുമ്പോൾ എഴുത്തുകാർ എന്തു ചെയ്യും? ചില സാഹിത്യകാരന്മാർ തങ്ങൾക്കു നഷ്ടമായ ന്യൂസ്‌വാല്യുവിനെ കുറിച്ചോർത്തു വിലപിച്ചു സമയം കളയും. ചിലർ സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നറിയിക്കും. മറ്റു ചിലർ താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും വേണ്ടി അനുഭവക്കുറിപ്പുകളെഴുതി പണമുണ്ടാക്കും. മറ്റൊരു കൂട്ടരുണ്ട്. അവർ സിനിമാ നിരൂപണരംഗത്തേയ്‌ക്കാണ് കടന്നിരിക്കുന്നത്. ഇതൊക്കെ പ്രസിദ്ധീകരിക്കാൻ ഉത്സാഹത്തോടെ പ്രസാധകരും. ചുരുക്കത്തിൽ നമ്മുടെ സാംസ്‌കാരികരംഗം സിനിമാമയമായിരിക്കുന്നു. ഇതൊരു വലിയ ദുരന്തമാണ്. ചിന്തിക്കാൻ തയ്യാറാവേണ്ടത് ആരാണ്? സാഹിത്യകാരന്മാരോ, പ്രസാധകരോ, വായനക്കാരോ?