പുഴ.കോം > ക്ലാസിക്സ് > പുരാണം > ശ്രീമഹാഭാരതം > കൃതി

ശാപമൊഴിക്കുവാൻ സർപ്പങ്ങളുടെ അഭിപ്രായം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തുഞ്ചത്തെഴുത്തച്‌ഛൻ

ശ്രീമഹാഭാരതം

അഗ്രജൻ പോയതറിഞ്ഞൊരു വാസുകി

വ്യഗ്രിച്ചവരജന്മാരോടു ചൊല്ലിനാൻഃ

മാതൃശാപം തടുക്കാവല്ലൊരുത്തനും

ഭ്രാതാക്കളേയതല്ലോ നമുക്കായതും.

എന്നാലുമാപത്തു വന്നാൽ നിരൂപണ-

മെന്നിയേ മറ്റൊന്നുമാവതുമില്ലല്ലോ.

ആർക്കുമസാദ്ധ്യമായില്ലൊരുകാര്യവു-

മോർക്ക വിവേകമുണ്ടെന്നുവരുന്നാകിൽ.

നല്ലതിനിയെന്തിതിനെന്നു സന്തത-

മെല്ലാവരുമൊരുമിച്ചു ചിന്തിക്കണം.

ശാപബലംകൊണ്ടു വംശം മുടിച്ചിടും

ഭൂപൻ ജനമേജയൻതൻ മഹാക്രതു.

നാമതു ചെന്നു മുടക്കേണമെങ്കിലേ

കാമം വരൂ നമുക്കെന്നതു നിർണ്ണയം.

അന്തണരായ്‌ ചെന്നപേക്ഷിച്ചു യാഗത്തി-

നന്തരം നാം വരുത്തീടുകെന്നു ചിലർ.

മന്ത്രികളായ്‌ ചെന്നു സേവിച്ചു പുക്കു നാം

ചിന്തിക്കരുതെന്നു ചൊല്ലുകെന്നു ചിലർ.

ബ്രാഹ്‌മണരിക്രിയ ചെയ്യുന്നതാകയാൽ

ബ്രാഹ്‌മണരായ്‌ ചെന്നു ശാലയിൽ പുക്കു നാം.

ധാർമ്മികന്മാരായ്‌ ക്രിയയ്‌ക്കു കൂടെക്കൂടി-

ബ്രാഹ്‌മണരെക്കടിച്ചാശു കൊന്നീടുക.

മന്നവൻതന്നെയും പിന്നെക്കടിച്ചുകൊ-

ന്നൊന്നേ സുഖമേ വസിക്ക നാമെല്ലാരും.

ഭൂദേവന്മാരെ വധിക്കരുതെന്നുമേ

ഖേദമെന്നാലൊരുനാളുമൊടുങ്ങുമോ?

ശാപഭയപരിഹാരം വരുത്തുവാൻ

പാപകരങ്ങളായുളളവ നന്നല്ല.

അഗ്നിശമനത്തിനഗ്നി നന്നല്ലല്ലോ

മഗ്നമാക്കേണം ജലത്തിലതേ നല്ലൂ.

എങ്കിൽ ജനമേജയനാം നരപതി

ശങ്കാവിഹീനം ജലക്രീഡചെയ്യുമ്പോൾ

കൊണ്ടുപോകേണം നാം പാതാളലോകത്തു

കണ്ടുകൊളളാം പിന്നെ യാഗവുമന്നേരം.

വേർപിരിഞ്ഞാൽ മരം കായ്‌ക്കയില്ലെന്നതി-

കോപികളാം ചില ഭോഗികൾ ചൊല്ലിനാർ.

കല്പാന്തജീമൂതകല്പവപുസ്സൊടു-

മബ്‌ധികളേഴുമലറുന്നതുപോലെ

ദിഗ്‌ഭ്രമമാംവണ്ണമഭ്രം നിറഞ്ഞു നാ-

മഭ്രനാദഭ്രമമുത്ഭവിപ്പിച്ചുകൊ-

ണ്ടത്ഭുതാകാരം വരിഷിച്ചു പാവകൻ-

ദീപ്തി കെടുത്തുടൻ തൽപ്രദേശം വിഷ-

വ്യാപ്തമാക്കേണമെന്നാൽ മുടങ്ങും മഖം.

സർപ്പപ്രവരന്മാർ നാനാവിധം മത-

മിപ്രകാരങ്ങൾ പറഞ്ഞോരനന്തരം

വാസുകിയാകിയ നാഗാധിപൻ ചൊന്നാ-

നാസുരമായ മതമിവയൊക്കവേ.

എല്ലാവരുമൊത്തിനിയും നിരൂപിക്ക

നല്ലതു തോന്നീടുവോളമെന്നേവേണ്ടൂ.

ചേർന്നീലിനിക്കിവയൊന്നുമാപത്തിങ്കൽ

തോന്നുകയില്ലല്ലോ നല്ലതൊരുവനും.

കാലാനുരൂപമായുളള വിവേകവും

കാലാരിയോടു പൊളിപറഞ്ഞാൻ വിധി

വേലയത്രേ വിവേകം വിനാശത്തിങ്കൽ

മാലൊഴിപ്പാൻ നിരൂപിപ്പിനിന്നു നിങ്ങൾ.

ഇങ്ങനെ വാസുകി ചൊന്നൊരു വാക്കുകൾ

മംഗലമാമ്മാറു കേട്ടോരനന്തരം

ഏലാപത്രൻ തൊഴുതൊന്നു ചൊല്ലീടിനാ-

നേലാ പലർക്കുമിതെങ്കിലും കേൾക്കണം.

വ്യാധിയറിഞ്ഞു വേണം ചികിത്സിപ്പതി-

നേതൊരു വൈദ്യനുമെന്നു ധരിക്കണം.

അമ്മ കോപംപൂണ്ടു നമ്മെ ശപിച്ചനാൾ

നിർമ്മലന്മാരായ ദേവകളെല്ലാരും

അംഭോജസംഭവൻ തന്നോടു ചോദിച്ചാർ.

തമ്പുരാനേ! തിരുവുളളത്തിലേറീലേ

കദ്രുശാപംകൊണ്ടു നാഗകുലമെല്ലാ-

മഗ്നിയിൽവീണൊടുങ്ങീടും ദയാനിധേ!

സൃഷ്‌ടിച്ച ജന്തുക്കളിൽ ചിലതിങ്ങനെ

നഷ്‌ടമായ്പോവതൊഴിച്ചരുളേണമേ!

എന്നതു കേട്ടരുൾചെയ്‌തു കമലജ-

നിന്നറിയാഞ്ഞടങ്ങീടുകയല്ല ഞാൻ.

ദുഷ്‌ടർ കടിച്ചുകൊന്നീടും പലരെയു-

മൊട്ടൊടുങ്ങേണമെന്നിട്ടുതന്നേയതും.

ശിഷ്‌ടരായുളേളാർ മരിക്കയുമില്ലതിൽ

ദിഷ്‌ടമെന്തെന്നുചൊല്ലാം വിബുധന്മാരേ!

ആര്യകുലവരജാതൻ ജരല്‌ക്കാരു

ഭാര്യയവനു ജരല്‌ക്കാരുവായ്‌വരും.

അറ്റമില്ലാത ഗുണങ്ങളോടുമവൾ

പെറ്റുടനുണ്ടാകുമസ്തികനാം മുനി

അക്ഷികർണ്ണാന്വയരക്ഷവരുത്തുവാൻ

ദക്ഷനവനെന്നറികമരന്മാരേ!

വാനവരോടജനിങ്ങനെ ചൊന്നതു

ഞാനറിഞ്ഞേനിനി വേണ്ടതു വൈകാതെ.

സോദരിയായ ജരല്‌ക്കാരുനാരിയെ-

സ്സാദരം നൽകൂ ജരല്‌ക്കാരുവിന്നെടോ.

എന്നിതേലാപത്രവാക്യങ്ങൾ കേൾക്കയാൽ

നന്ദിതന്മാരായ്‌ ചമഞ്ഞിതു നാഗങ്ങൾ.

വാസുകി പണ്ടു പാലാഴി കടഞ്ഞനാൾ

പാശമായാനെന്ന ബന്ധുത്വമോർത്തിട്ടു

നാശമവനു വരായ്‌വാനമരന്മാ-

രാശു വിധിമതം ചൊന്നാരവനോടു.

ശൗനകൻ സൂതനോടപ്പോളരുൾചെയ്തി-

താനന്ദമുണ്ടു നിൻ വാക്കു കേൾക്കുന്തോറും.

എന്തു ജരല്‌ക്കാരുനാമത്തിനർത്ഥമെ-

ന്നന്തർമ്മുദാ പറഞ്ഞീടുക സൂത! നീ.

ഭീഷണമായ ശരീരം ദിനംപ്രതി

ശോഷണംചെയ്യും തപസാ പുനരവൻ

കാരണം പേരതിനെന്നു വരുമെന്നു

സാരനാം സൂതൻ പറഞ്ഞോരനന്തരം.

Previous Next

തുഞ്ചത്തെഴുത്തച്‌ഛൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.