പുഴ.കോം > ക്ലാസിക്സ് > പുരാണം > ശ്രീമഹാഭാരതം > കൃതി

അമൃതാപഹരണം - ഒന്നാം ഭാഗം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തുഞ്ചത്തെഴുത്തച്‌ഛൻ

ആസ്തികം

ഉർവ്വീതലങ്ങൾ കുലുക്കിപ്പൊടിയാർപ്പി-

ച്ചുർവ്വിയുമാകാശവുമൊരുമിപ്പിച്ചു.

ഗർവ്വം കലർന്നു നിഷാദന്മാർ വാഴുന്ന

ദർവ്വീകരാലയമെല്ലാമിളക്കിനാൻ.

വിത്രസ്തരായ നിഷാദകുലമെല്ലാം

വിസ്‌തൃതമായൊരു വക്ത്രത്തിലാക്കിനാൻ

എത്രയും ചുട്ടുതുടങ്ങീ ഗളതലം

ചിത്തേ നിരൂപിച്ചു മാതൃവചനവും.

വിപ്രനുംകൂടെയകപ്പെട്ടിതെന്നതു

കല്പിച്ചു ചൊന്നാൻ ഗരുഡനുമന്നേരം.

ബുദ്ധിപൂർവ്വം നിന്നെ കൊത്തുകയല്ല ഞാ-

നത്തൽകൂടാതെ പുറത്തു പോന്നീടുക.

സത്യധർമ്മാദികൾക്കാധാരഭൂതന്മാ-

രുത്തമന്മാരായ ഭൂദേവന്മാരത്രേ.

ഇത്ഥം ഗരുഡൻ പറഞ്ഞതുകേട്ടൊരു

പൃഥ്വീസുരോത്തമനുത്തരം ചൊല്ലിനാൻ.

നിർമ്മല! പക്ഷീന്ദ്ര! ധർമ്മപരായണ!

മന്മനോവാഞ്ഞ്‌ഛിതം ചൊല്ലുവൻ കേൾക്ക നീ.

ഉണ്ടൊരു ഭാര്യ നിഷാദിയവളെയും

കൊണ്ടുപോകേണമെനിക്കെന്നറിക നീ.

കൊണ്ടുപോന്നാലുമെന്നാനനത്തൂടെ നീ-

യുണ്ടാകയില്ല വിഷമമതിനേതും.

ആശു പുറത്തവളോടും പുറപ്പെട്ടാ-

നാശീർവ്വാദങ്ങളും ചെയ്‌തു ഗരുഡനും.

പോയാൻ ദ്വിജവരൻ പിന്നെ ഗരുഡനും

പോയാൻ പിതാവിനെക്കണ്ടു വണങ്ങുവാൻ.

പൈദാഹമേതുമടങ്ങീല നിന്നുടെ

പൈതലായീടുമിനിക്കു തപോനിധേ!

കാശ്യപനോടവനിങ്ങനെ ചൊന്നപ്പോ-

ളാശ്ചര്യമുൾക്കൊണ്ടവനുമുരചെയ്താൻ.

മുന്നംവിഭാവസുവായ മുനിയോടു

തന്നുടെ സോദരൻ മത്സരിച്ചാനല്ലോ.

ജ്യേഷ്‌ഠാംശമേ ഭാവനുളളു പകുത്തു ക-

നിഷ്‌ഠാംശമിങ്ങു തരേണമെന്നാനവൻ.

നന്നല്ല നീ ഗൃഹച്ഛിദ്രം തുടങ്ങുന്ന-

തെന്നാൽ നശിച്ചുപോമിന്നടങ്ങീടു നീ.

എന്നു വിഭാവസു ചൊന്നതു കേളാതെ

പിന്നെയുമേറെ നിർബ്ബന്ധം തുടങ്ങിനാൻ.

അന്നു ശപിച്ചതു നീ ഗജമായ്‌ പോക-

യെന്നു വിഭാവസു സോദരൻ തന്നെയും

ജ്യേഷ്‌ഠനെക്കൂടെശ്ശപിച്ചാനനുജനും

ദുഷ്‌ടഭാവാലൊരു കൂർമ്മമായ്‌ പോക നീ.

സുപ്രതീകൻ ഗജമായ്‌ ചമഞ്ഞീടിനാ-

നപ്പോൾ വിഭാവസു കൂർമ്മമായീടിനാൻ.

അന്യോന്യശാപവുമേറ്റിട്ടിരുവരു-

മിന്നും സരസ്സിങ്കലുണ്ടു കിടക്കുന്നു.

ചെന്നു കൊത്തിക്കൊണ്ടു പോന്നിനി വൈകാതെ

തിന്നാലുമങ്ങൊരുദേശത്തു കൊണ്ടുപോയ്‌.

വാനോർപുരിപുക്കു പീയൂഷവും കൊണ്ടു

മാനമോടേ വരികെന്നാൻ ജനകനും.

വന്ദിച്ചതിനു നടന്നാൻ ഗരുഡനും

മന്ദേതരം ചെന്ന നേരത്തു കാണായി.

ആമതൻ വട്ടമൊരു ദശയോജന-

യാണതിൻ പൊക്കമോ മൂന്നല്ലോ യോജന

ദ്വാദശയോജന നീളമുണ്ടാനയും

മേദുരമായിടം പാതിയുമുണ്ടല്ലോ.

രണ്ടുമെടുത്തു പറന്നൊരു ദിക്കിനു

കുണ്‌ഠതയെന്നിയേ ചെന്നൊരു നേരത്തു

കണ്ടാനമരമരങ്ങൾ നില്‌ക്കുന്നതു-

മുണ്ടതിൽ നല്ല വടമരമുന്നതം.

വിസ്താരമുണ്ടു ശതയോജനവഴി

പത്രപ്രവാളശാഖാഢ്യം മനോഹരം.

വൃക്ഷപ്രവരശാഖാന്തരേ വെച്ചിതു

ഭക്ഷിക്കാമെന്നു നിനച്ചു തെളിവൊടേ.

പക്ഷപുടങ്ങൾ കുലുക്കിക്കുതംകൊണ്ടു

പക്ഷീശ്വരൻ ചെന്നിരുന്നൊരുനേരത്തു

കോടരപാടനമുണ്ടായതുമൂല-

മാടൽതേടീടിനാനുണ്ടതിന്മേൽ ചില

താപസേന്ദ്രന്മാരറുപതിനായിരം

താപമവർക്കു വരുമതു വീഴുകിൽ.

കോപവും മാംപ്രതി വർദ്ധിക്കുമന്നേരം

ശാപവുമേറ്റീടുമെന്നു ഭയപ്പെട്ടാൻ.

പത്രിപ്രവരനുപായം നിരൂപിച്ചു

കൊത്തിയെടുത്താനടന്നൊരു കൊമ്പതും-

കൊണ്ടു ജനകനിരിക്കുമിടം പുക്കാൻ

കണ്ടിതു നന്ദനൻസങ്കടം കാശ്യപൻ.

ദണ്ഡമെന്തുണ്ണീ! പരിഭ്രമം തീർക്കെന്നു

പണ്ഡിതൻ താപസന്മാരെയിറക്കിനാൻ.

ജന്തുക്കളില്ലാത്ത ദേശമരുൾചെയ്‌ക

ചിന്തിച്ചിതിന്റെ പതനം വരുത്തുവാൻ.

നൂറായിരം യോജന വഴി ചെല്ലുമ്പോ-

ളാരുമില്ലാത ഗിരിയുണ്ടവിടെയാം.

തത്ര കൊണ്ടക്കളഞ്ഞാനയുമാമയും

ക്ഷുത്തടക്കീടുവാൻ ഭക്ഷിച്ചനന്തരം.

ദേവലോകം പുക്കമൃതെടുത്തീടുവാൻ

ഭാവിച്ചിതു പവനാശനനാശനൻ.


Previous Next

തുഞ്ചത്തെഴുത്തച്‌ഛൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.