പുഴ.കോം > ക്ലാസിക്സ് > പുരാണം > കൃഷ്‌ണഗാഥ > കൃതി

രുക്‌മിണീസ്വയംവരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചെറുശ്ശേരി നമ്പൂതിരി

അഞ്ച്‌

“ചേദിപനായൊരു കാലന്തൻ കൈപുക്കു

വേദന പൂണുമാറായി ഞാനോ

നീണ്ടൊരു വേഴ്‌ചയെപ്പൂണ്ടൊരു നീയിന്നു

വീണ്ടുകൊളേളണമേയെന്നെയിപ്പോൾ.

പാരാതെ ചെല്ലേണം ദ്വാരകതന്നിലേ

കാർവ്വർണ്ണന്തന്നോടു ചൊൽവുപിന്നെ

തന്നുടെ കാന്തയാമെന്നെയിമ്മന്നിലേ

മന്നവർ തീണ്ടൊല്ലയെന്നിങ്ങനെ.

മറ്റുളളതെല്ലാമേ ചിന്തിച്ചു ചിന്തിച്ചു

മുറ്റുമിന്നീതാനേ ചൊൽകേവേണ്ടു.

അന്നന്നു കണ്ടുകണ്ടെന്നുടെ വേദന

നിന്നുളളം തന്നിലങ്ങായിതല്ലോ;

പാരാതെ പോകെങ്കിൽ” എന്നതുകേട്ടുളെളാ-

രാരണൻ പോയങ്ങു വേഗത്താലെ

ദ്വാരകതന്നിലേ പാരാതെ ചെന്നിട്ടു

കാർവ്വർണ്ണന്തന്നെയും കണ്ടാമ്പിന്നെ.

കാരണനായൊരു കാർമുകിൽവർണ്ണന്താ-

നാരണൻ വന്നതു കണ്ടനേരം

തുഷ്ടനായ്‌ നിന്നങ്ങു പെട്ടെന്നു ചെന്നുതാൻ

വിഷ്ടരം നൽകിയിരുത്തിപ്പിന്നെ

പോരുവാന്തിങ്ങു കാരണമെന്നപ്പോൾ

പാരാതെ ചൊല്ലിനാനാരണനുംഃ

“രുക്‌മിണിതന്നെ ഞാൻ ദുഖഃമാം വാരിയിൽ

മഗ്നയായ്‌ വീണതു കണ്ടുപോന്നു

സ്‌നിഗ്‌ദ്ധനായുളള നീ പാരാതെ ചെന്നു നി-

ന്നുദ്ധരിക്കേണമേയെന്നു ചൊൽവാൻ.

ചൈദ്യനായുളെളാരു വാരിദംവന്നിട്ടു

ഭൗർദ്ദിന്യമാകയാലെന്നപോലെ

നിർഗ്ഗുണനായിട്ടു നിന്നൊരു നിന്നുടെ

സൽഗുണമായുളള ഹംസമെല്ലാം

മാനിനി തന്നുടെ മാനസമായൊരു

മാനസം തന്നിലേ ചെന്നുപുക്കുഃ

നിർമ്മലനായൊരു നിന്നുടെ മേനിയും

തന്മനം തന്നിലേ ചെന്നുതായി

പങ്കമില്ലാതൊരു കണ്ണാടിതങ്കലേ

തിങ്കൾതാൻ ചെന്നങ്ങു പൂകുംപോലെ

വീരനായുളെളാരു മാരനുമന്നേരം

പോരു തുടങ്ങിനാൻ മെല്ലെമെല്ലെ.


Previous Next

ചെറുശ്ശേരി നമ്പൂതിരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.