“ഭൂമിയിൽ ഉളള എല്ലാവരും എനിക്ക് വേണ്ടപ്പെട്ടവരാണ്. സകല മതസ്ഥരേയും എനിക്കുളളവരായി ഞാൻ കരുതുന്നു. കറുത്തവരും വെളുത്തവരും പാശ്ചാത്യരും പൗരസ്‌ത്യരും എന്റെ വീട്ടുകാരാണ്. പല വീടുകളിൽ താമസിക്കുന്ന ഒരു കുടുംബക്കാരാണ് നമ്മളെല്ലാവരും. എന്നെ സ്‌നേഹിക്കുന്നവരും വെറുക്കുന്നവരും എനിക്കുളളവർ തന്നെ. ഭൂമിയിലും ആകാശത്തിലുമുളള സകല ചരാചരങ്ങളും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. ലാഭനഷ്‌ടങ്ങൾ നോക്കാതെ, ഗുണദോഷങ്ങൾ നോക്കാതെ, എല്ലാവരേയും സ്വന്തമായി കണ്ട് പെരുമാറാൻ ഈ നിമിഷം മുതൽ ഞാൻ ആവുംപോലെ പരിശീലിക്കും. വരും തലമുറകൾക്കുവേണ്ടി ഈ ഭൂമി മലിനമാകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ശിഷ്‌ടകാലം ശത്രുത വെടിഞ്ഞ് പരസ്‌പരാനന്ദമായി ജീവിക്കുവാൻ നമുക്ക് കൂട്ടായി പരിശ്രമിക്കാം. എല്ലാവരും ഈ സാധന ചെയ്‌തുതുടങ്ങിയാൽ ഭൂമി ആനന്ദഗോളമാകും എന്നു ഞാൻ കരുതുന്നു. ഞാനും ഇതിൽ പങ്കുചേരുന്നു.”