തൊപ്പിവച്ചവരും താടിവളർത്തിയവരും ജയിലിൽ. കട്ടുതിന്നുന്നവരും വേലിചാടുന്നവരും സഭയിൽ. കസേരകളിക്കാരും കയ്യാങ്കളിക്കാരും പൊതുവഴിയിൽ. അന്നം തേടിയിറങ്ങുന്ന പൊതുജനം പെരുവഴിയിൽ. ഹാ... എത്ര സുന്ദരമാണീ നാട്! രാജാവ് നഗ്നനാണെന്ന് ഉറക്കെപ്പറഞ്ഞ കുട്ടി ഇന്നായിരുന്നുവെങ്കിൽ ആൽഫാൻലീബേ നുണഞ്ഞ് മിണ്ടാതിരുന്നേനെ. വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ എന്തിനേറെ നോട്ടം കൊണ്ടോ പോലും പ്രതിഷേധിക്കുന്നവന്റെ നെഞ്ചത്ത് പെരുങ്കളിയാട്ടം നടത്തി അവന്റെ ശവക്കുഴിയിൽ പാർട്ടിക്കൊടികുത്തുന്നവരുടെ നാട്ടിൽ മൗനം വിദ്വാനു മാത്രമല്ല അധികാരവും പണവുമില്ലാത്തവനും ഭൂഷണമത്രേ. തൊഴിലില്ലാപ്പടയ്‌ക്കും ദരിദ്രപ്പടയ്‌ക്കും മുന്നിൽ ഇലക്കുമ്പിളിൽ എൻഡോസൾഫാനും, ഫ്യൂരിഡാനും വച്ചിട്ട് നികുതിപ്പണം കൊണ്ടു കെട്ടിയുണ്ടാക്കിയ മാളികകളിൽ സെവൻകോഴ്്സ് ഡിന്നറും കഴിഞ്ഞ് കസേരകളിക്കുന്നവരുടെ നാട്ടിൽ അക്ഷരം കൊണ്ടുപോലും പ്രതിഷേധിക്കരുതെന്നത് പുതിയ സൂക്തം. ഹർത്താലാഘോഷദിനങ്ങളിൽ പൊരിവെയിലത്ത് തൊണ്ടപൊട്ടി വഴിവക്കിൽ നിൽക്കുന്നവർ പാഞ്ഞുപോകുന്ന ആഡംബരങ്ങൾക്കും അകമ്പടികൾക്കും അടയാകരുതെന്ന് സർക്കാർ ഓർഡിനൻസ്.