സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനും അംഗങ്ങളും തമ്മിൽ അഭിപ്രായ സമന്വയം ഉണ്ടാകാത്തതിനെ തുടർന്ന് മൂന്നു വ്യത്യസ്ത റിപ്പോർട്ടുകളാണ് സർക്കാറിന് നൽകിയിരിക്കുന്നത്. ഒന്നാം ക്ലാസ് മുതൽ നവീന ആശയങ്ങൾ അവലംബിച്ച് ഇംഗ്ലീഷ് പഠനം ആരംഭിക്കണമെന്ന ചെയർമാൻ യു.ആർ.അനന്തമൂർത്തിയുടെ ശുപാർശ സ്വാഗതാർഹമാണ്. ദേശീയതലത്തിലെ മത്സരപ്പരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ പിന്നോക്കം പോകുന്നതിന്റെ പ്രധാനകാരണം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിലുളള വൈദഗ്ധ്യമില്ലായ്മയുമാണ്.
ക്ലാസ്മുറിയിലെ പ്രകടനത്തിന് വിധേയമായിട്ടായിരിക്കണം അധ്യാപകരുടെ ശമ്പളമെന്നും സ്ഥാനക്കയറ്റത്തിനും വാർഷിക ഇൻക്രിമെന്റിനും കഴിവ് മാനദണ്ഡമാക്കണമെന്നുമുളള ഡോ.എ.സുകുമാരൻ നായരുടെ നിർദ്ദേശം കഴിവുറ്റവരെ അദ്ധ്യാപകവൃത്തിയിലേക്ക് കടന്നുവരുവാനുപകരിക്കും. നിലവിലുളള അധ്യാപകരും അവരുടെ മികവ് തെളിയിക്കേണ്ടിവരും. വിദ്യാഭ്യാസ മേഖലയ്ക്കാകെ ഒരു പുത്തനുണർവ് കൈവരുമെന്നതിൽ സംശയമില്ല. അധ്യാപകവൃത്തി സുരക്ഷിതമായ തൊഴിലെന്ന ധാരണയ്ക്കും മാറ്റം വരും.
വിദ്യാർത്ഥികളുടെ ഭാവി, വിദ്യാഭ്യാസത്തിന്റെ നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുവേണ്ടി അധ്യാപക സംഘടനകൾ അവരുടെ കടമ നിർവ്വഹിക്കണമെന്ന ഡോ.ഡി.ബാബുപോളിന്റെ അഭിപ്രായം ആധുനിക കാലഘട്ടത്തിന് യോജിച്ചതുതന്നെ. സേവന വേതന വ്യവസ്ഥകൾക്കുവേണ്ടി മാത്രം ശബ്ദമുയർത്തുന്ന സംഘടനയായി അധ്യാപക സംഘടനകൾക്ക് തുടരാനാവില്ലെന്നു സാരം.
ഭാവിതലമുറയെ അനുയോജ്യമായ രീതിയിൽ വാർത്തെടുക്കത്തക്ക നിർദ്ദേശങ്ങളടങ്ങുന്ന ഈ റിപ്പോർട്ടുകൾ തയ്യാറാക്കിയ പ്രഗല്ഭരായ അംഗങ്ങൾക്ക് വിവാദം ഒഴിവാക്കാമായിരുന്നു.