കവിത കുന്നിക്കുരുപോലെ ചെറുതാവുകയും ആശയം പ്രപഞ്ചം പോലെ വലുതാവുകയും ചെയ്യുന്ന വിസ്‌മയകരമായ കാഴ്‌ചയാണ് കുഞ്ഞുണ്ണിക്കവിതകൾ. അക്ഷരങ്ങളും വാക്കുകളും അതിശയകരമായി കടഞ്ഞെടുത്ത് മലയാളത്തിൽ കുഞ്ഞുണ്ണിക്കവിതയെന്ന ഒരു പുതിയ കാവ്യശാഖ തന്നെ സൃഷ്‌ടിച്ചു കുഞ്ഞുണ്ണിമാഷ്. നമ്മുടെ കാവ്യ പാരമ്പര്യത്തിന്റെ വേരുകൾ തേടിയ ഈ കവി കുറുങ്കവിതകൾ കൊണ്ട് വ്യവസ്ഥാപിതമായ കാവ്യസങ്കല്പങ്ങളെ വിനയപൂർവം വെല്ലുവിളിച്ചു.
ആറ്റിക്കുറുക്കിയ വിശുദ്ധിയും സത്യവുമാണ് ഓരോ കുഞ്ഞുണ്ണിക്കവിതയും. അത് കവിയുടെ ആത്മാവിന്റെ വെളിപാടുകളായി മാറുന്നു. നമ്മുടെ കുട്ടികൾക്ക് മലയാളത്തിന്റെ സ്വന്തം നെഴ്‌സറിറൈമുകൾ സമ്മാനിച്ചതും മറ്റൊരു മഹാകവിയുമല്ല. കുട്ടികളും വലിയവരും ഒരുപോലെ ഇഷ്‌ടപ്പെട്ട കുഞ്ഞിണ്ണിക്കവിതകൾ നമ്മുടെ പുതിയ പഴഞ്ചൊല്ലുകളാണിനി.